ഗുവാഹട്ടി: ഭീകര സംഘടനയായ അൽഖ്വയ്ദ, അൻസറുള്ള ബംഗ്ലാ എന്നീ സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന 11 പേർ അസമിൽ അറസ്റ്റിലായി. മോറിഗാവ്, ബാർപേട്ട, കാംരൂപ്, ഗോൽപാറ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ജിപി സിംഗ് വ്യക്തമാക്കി. അൽഖ്വയ്ദ, അൻസറുള്ള ബംഗ്ലാ എന്നീ സംഘടനകളുമായുള്ള ഇവരുടെ ബന്ധത്തിന് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവർക്ക് സംരക്ഷണമേർപ്പെടുത്തിയ മദ്രസ, പോലീസ് അടപ്പിച്ചു. മോറിഗാവിലെ സഹരിയഗോണിലുള്ള ജാമുൾ ഹുദാ മദ്രസയാണ് സംരക്ഷണമേർപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തവരിൽ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി സിംഗ് ട്വിറ്ററിൽ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് 24 കാരനായ അസം സ്വദേശി അക്തർ ഹുസൈനെ ഭീകരബന്ധത്തെതുടർന്ന് ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷണ വിതരണ ഏജന്റായിരുന്ന ഇയാൾ യുവാക്കളെ തീവ്രവാദികളാക്കിയെന്നും ഇയാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളെ തമിഴ്നാട്ടിൽ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗവും ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് ബംഗളൂരുവിൽ റെയ്ഡ് നടത്തിയത്. ഇതിന്റെ തുടർച്ചയായാണ് അസമിലും അറസ്‌ററ് നടന്നത്.
Comments