കൊൽക്കത്ത: കൊൽക്കത്തയിൽ ഡയമണ്ട് സിറ്റി കോംപ്ലക്‌സിലുള്ള അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും ആഡംബര കാറുകൾ കാണാതായി. ഫ്‌ളാറ്റിൽ നിന്ന് അർപ്പിതയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കാറുകൾ കാണാതായത്. അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് കാറുകൾ കണ്ടെത്താനാണ് ശ്രമം.
ആദ്യ ദിവസം അർപ്പിതയുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിൽ 21.90 കോടി രൂപയാണ് കണ്ടെടുത്തത്. 56 ലക്ഷം രൂപയുടെ വിദേശ കറൻസിയും 76 ലക്ഷം രൂപയുടെ സ്വർണവും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ അർപ്പിതയുടെ മറ്റൊരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് 28.90 കോടി രൂപയും അഞ്ച് കിലോയിലധികം സ്വർണ്ണവും കണ്ടെടുത്തത്. മമത ബാനർജിയുടെ മന്ത്രിസഭയിലെ അംഗമായിരുന്ന പാർത്ഥ ചാറ്റർജിയുടെ അടുത്തയാളാണ് അർപ്പിത മുഖർജി.
അതേസമയം പാർത്ഥ ചാറ്റർജിക്കെതിരായ അന്വേഷണത്തിൽ ഇ.ഡി ഇന്റലിജൻസ് ബ്യൂറോയുടെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാർത്ഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം നടന്ന സാഹചര്യത്തിലാണ് ഇന്റലിജൻസ് ബ്യൂറോയുടെ സഹായം തേടിയത്. നിർണായക രേഖകൾ കടത്തുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കമെന്നാണ് സംശയിക്കുന്നത്. അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
Comments