റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. സുക്മയിലെ ബിന്ദ്രപാണി ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ഐജി സുന്ദർരാജ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ സംഘം നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. സമീപജില്ലയായ ദന്തേവാഡയിൽ നിന്നും എത്തിയ സംഘം പരിശോധന നടത്തുന്നതിനിടെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു തിരച്ചിൽ ആരംഭിച്ചത്. രാത്രിയിൽ ഏറ്റുമുട്ടൽ നടന്നെങ്കിലും ഭീകരർ ഓടിരക്ഷപ്പെട്ടു. തിരച്ചിൽ തുടരുന്നതിനിടെ രാവിലെയായപ്പോഴാണ് രണ്ടാമത്തെ ഏറ്റുമുട്ടലുണ്ടായത്. തുടർന്ന് രാകേഷ് മഡ്കം എന്ന ഏരിയ കമ്മിറ്റി മെമ്പർ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മഡ്കത്തിനെതിരെ എട്ട് കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. കട്ടേകല്യാൺ ഏരിയ കമ്മിറ്റിയിലെ സജീവ കമ്യൂണിസ്റ്റ് ഭീകരനായിരുന്നു ഇയാൾ. ഏറ്റുമുട്ടലുണ്ടായതിന് സമീപ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. സുക്മയിലെ തന്നെ മറ്റൊരു മേഖലയിൽ കഴിഞ്ഞ 22ന് നടന്ന ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ പോലീസ് വകവരുത്തിയിരുന്നു.
Comments