മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള 48 ബഹുനില കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവുകൾ പാലിച്ച് കെട്ടിടങ്ങൾ പൊളിക്കാനാണ് മുംബൈ കളക്ടറോട് കോടതി ആവശ്യപ്പെട്ടത്.
വിമാനത്താവളത്തിന്റെ പരിസരത്ത് സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാൽ നിയമപ്രകാരമുള്ള ഉയരത്തിന്റെ കണക്കിനെ മറികടന്നാണ് വിമാനത്താവളത്തിന്റെ പരിസരത്ത് ഫ്ളാറ്റുകൾ ഉൾപ്പെടെ കെട്ടിപ്പടുത്തത്. ഇത് തെളിഞ്ഞതോടെയാണ് ഹൈക്കോടതിയുടെ കർശന നിർദേശം.
മുംബൈ വിമാനത്താവളത്തിന് സമീപമുള്ള കെട്ടിടങ്ങളുടെ ഉയരങ്ങൾ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകനായ യശ്വന്ത് ഷേണായി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് എംഎസ് കാർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. പൊളിക്കലിന്റെ ഉത്തരവാദിത്വം ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് (ബിഎംസി) കൈമാറാൻ ശ്രമിച്ചതിന് മുംബൈ കളക്ടറെയും കോടതി കുറ്റപ്പെടുത്തി. ഉയരം ലംഘിച്ചതിന് നോട്ടീസ് ലഭിച്ച കെട്ടിടങ്ങളിലെ വൈദ്യുതി, ജല വിതരണങ്ങൾ ഉടൻ നിർത്തലാക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിക്കുന്നു.
Comments