ന്യൂഡൽഹി: ‘രാഷ്‌ട്രപത്‌നീ’ പരാമർശത്തിൽ വെട്ടിലായ കോൺഗ്രസ് എംപി ആധിർ ചൗധരി രാഷ്‌ട്രപതിയോട് ക്ഷമാപണം നടത്തി. നാക്കുപിഴ ആയിരുന്നുവെന്ന വിശദീകരണത്തോടെ മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആധിർ ചൗധരി കത്തയച്ചത്.
ഖേദപ്രകടനം തുറന്നുകാട്ടുന്നതിനാണ് ഈ കത്തെഴുതുന്നതെന്ന് ആധിർ ചൗധരി ചൂണ്ടിക്കാട്ടുന്നു. ”ചുമതല വഹിക്കുന്ന സ്ഥാനത്തെക്കുറിച്ച് തെറ്റായി പറഞ്ഞതിൽ ഖേദമുണ്ട്. അതൊരു നാക്ക് പിഴ മാത്രമായിരുന്നു. ക്ഷമാപണം അംഗീകരിക്കണമെന്ന് അപേക്ഷിക്കുന്നു” ചൗധരി പറഞ്ഞു.
Congress MP Adhir Ranjan Chowdhury tenders apology to President Droupadi Murmu over "Rashtrapatni" remark.
"…I assure you that it was a slip of the tongue. I apologise and request you to accept the same," reads his letter. pic.twitter.com/dM1shdVU2C
— ANI (@ANI) July 29, 2022
രാഷ്‌ട്രപതിയെ കോൺഗ്രസ് നേതാവ് പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി എംപിമാർ പാർലമെന്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മദ്ധ്യപ്രദേശിൽ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൗധരിക്കെതിരെ കേസെടുത്തു. അതിന് മുമ്പ് ദേശീയ വനിതാ കമ്മീഷനും ചൗധരിക്കെതിരെ കേസെടുത്തിരുന്നു. രാഷ്‌ട്രപതിക്കെതിരായ പ്രസ്താവന ലിംഗവിവേചനപരവും അപകീർത്തികരവുമാണെന്നായിരുന്നു കമ്മീഷന്റെ നിരീക്ഷണം. ഓഗസ്റ്റ് മൂന്നിന് കമ്മീഷന് മുമ്പിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
ദ്രൗപദി മുർമുവിനെ രാഷ്‌ട്രപത്‌നിയെന്ന് വിശേഷിപ്പിച്ച് രണ്ട് തവണയായിരുന്നു ചൗധരി ലോക്‌സഭയിൽ പരാമർശം നടത്തിയത്. സംഭവം നാക്കുപിഴ മാത്രമാണെന്ന് ആദ്യം മുതൽ ചൗധരി ന്യായീകരിച്ചിരുന്നു. രാഷ്‌ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. പരാമർശം നാക്ക് പിഴയായിരുന്നു. അതിൽ രാഷ്‌ട്രപതിക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ട് കണ്ട് മാപ്പ് പറയുമെന്നും ശിക്ഷിക്കപ്പെടാൻ തയ്യാറാണെന്നുമായിരുന്നു ചൗധരിയുടെ പ്രതികരണം.
Comments