ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരങ്ങൾ ശരിവെച്ച സുപ്രീംകോടതി വിധിയെ വിമർശിച്ച് സിപിഎം. വിധി കോടതി വിധി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ജഡ്ജിമാർക്ക് മേലുള്ള സമ്മർദ്ദമാണ് ഇത്തരം വിധികളുണ്ടാകാൻ കാരണമെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഇഡിയെ ദുരുപയോഗിച്ച് ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും ചവിട്ടിമെതിക്കാൻ കേന്ദ്രസർക്കാരിനാകും. പ്രതിപക്ഷ പാർട്ടികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മാദ്ധ്യമങ്ങൾക്കും എതിരായ ഇഡിയുടെ നടപടികൾ സുപ്രീംകോടതി വിധിയോടെ കൂടുതൽ രൂക്ഷമാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഗോധ്രാനന്തര കലാപക്കേസിൽ സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിലാണ് ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് കള്ളക്കേസിൽ ജയിലിലടച്ചത്. ഗുജറാത്ത് വംശഹത്യ കേസിൽ വിധിപറഞ്ഞ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇഡി കേസിലും വിധിപറഞ്ഞത്. വിരമിക്കുന്നതിന്റെ തലേന്നായിരുന്നു ഇഡി കേസിലെ വിധി. ജഡ്ജിമാർക്കുമേലുള്ള സമ്മർദ്ദമാണ് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന ഇത്തരം വിധികൾക്ക് കാരണം. ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തെപ്പോലും കേന്ദ്രസർക്കാർ സമ്മർദ്ദത്തിലാക്കി. ജഡ്ജിമാർ ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ടവരാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Comments