തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പോലീസ്. ദിവസങ്ങൾ പിന്നിട്ടിട്ടും ഊഹാപോഹങ്ങൾ അല്ലാതെ മറ്റൊന്നും പോലീസിന്റെ പക്കലില്ല. ശക്തമായ വിമർശനത്തെ തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടും സ്ഥിതിയിൽ മാറ്റമില്ല.
ജൂൺ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ പടക്കമേറ് ഉണ്ടായത്. സംഭവത്തെ സിപിഎം രാഷ്‌ട്രീയമായി മുതലാക്കിയിരുന്നു. പിന്നിൽ കോൺഗ്രസ് പ്രവർത്തകർ ആണെന്നായിരുന്നു സിപിഎം ഉറപ്പിച്ച് പറഞ്ഞിരുന്നത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ സിപിഎം നേതാക്കളുടെ പേരുൾപ്പെടെ ഉയർന്ന് കേൾക്കാൻ ആരംഭിച്ചു. സ്വർണക്കടത്തുൾപ്പെടെയുള്ള സംഭവ വികാസങ്ങളിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുന്നതിനിടെയായിരുന്നു എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ്. അതിനാൽ ആരംഭം മുതൽ തന്നെ സംഭവത്തിന് പിന്നിലെ സിപിഎം ബന്ധത്തെക്കുറിച്ച് സംശയം ഉണർന്നിരുന്നു. ഈ സംശയങ്ങളെല്ലാം ബലപ്പെടുന്ന വസ്തുതകളാണ് പിന്നീട് പുറത്തുവന്നത്.
പ്രതിയുമായി സിപിഎം പ്രവർത്തകൻ വിജയന് ബന്ധമുണ്ട്. ഇതിന്റെ തെളിവുകൾ ജനം ടിവി പുറത്തുവിട്ടിരുന്നു. ഇതും കേസിൽ പ്രതിയെ പിടികൂടാത്തതും പോലീസിനെയും സർക്കാരിനെയും വലിയ സമ്മർദ്ദത്തിലാക്കി. ഇതേ തുടർന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ സിപിഎമ്മുമായി ബന്ധമുള്ളവരാണ്. ഇത് പടക്കമെറിഞ്ഞത് സിപിഎമ്മാണെന്ന സംശയത്തിന് മറ്റൊരു തെളിവാകുകയാണ്.
എകെജി സെന്റർ ആക്രമണത്തിന് പിറ്റേ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇത് വലിയ വിവാദം ആയതോടെ പോലീസ് വിട്ടയച്ച് തടിതപ്പുകയായിരുന്നു. ഇതിന് പിന്നാലെ സ്‌കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എന്നാൽ ഫലം കണ്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കയ്യിലുണ്ടെങ്കിലും അതിൽ കാര്യമായ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.
Comments