പന്തളം: പന്തളത്ത് മാരക ലഹരി മരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നിരോധിത മയക്കുമരുന്നായ എംഡിഎംഎയാണ് അഞ്ചംഗ സംഘത്തിൽ നിന്ന് പിടികൂടിയത്. 154 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. പറക്കോട് സ്വദേശി രാഹുൽ, കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കൽ സ്വദേശി ആര്യൻ, പന്തളം സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ സ്വദേശി സജിൻ എന്നിവരെയാണ് പന്തളം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അടൂരിലും ലഹരി മുരുന്നകൾ കൈവശം വെച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പന്തളം, അടൂർ പ്രദേശങ്ങളിൽ എംഡിഎംഎയുടെ വ്യാപക ഉപയോഗത്തെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടൂർ താലൂക്കിലെ തട്ട തോലൂഴം, പാറക്കര, അങ്ങാടിക്കൽ വടക്ക്, ഇടത്തിട്ട തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാർഥികളായ കൗമാരക്കാരെ പോലീസ് കണ്ടെത്തിയിരുന്നു.
പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ലഹരി മരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നതായി അധികൃതർ പറയുന്നു. സ്കൂൾ, കോളജ് എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇടപാടുകൾ നടക്കുന്നത്. കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് ലഹരിമരുന്നുകൾ കൂടുതലായും ജില്ലയിലേക്ക് എത്തുന്നത്.
Comments