തിരുവനന്തപുരം: കോൺഗ്രസിൽ ഹിന്ദുത്വം പിടിമുറുക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിൽ യു.ഡി.എഫ് പൊതുയോഗത്തിന്റെ ഭാഗമായി കെട്ടിയ മുസ്ലീം ലീഗിന്‍റെ പതാക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് വലിച്ചെറിഞ്ഞത് അതിനുദാഹരണമാണെന്ന് മന്ത്രി പറയുന്നു. പച്ചക്കൊടി നീ മലപ്പുറത്തോ, പാകിസ്താനിലോ കൊണ്ടുപോയി കെട്ടിയാൽ മതിയെന്നാണ് കോൺഗ്രസ് നേതാവ് പറഞ്ഞതെന്നും യു.ഡി.എഫിലെ രണ്ടു പാർട്ടികൾ തമ്മിലുള്ള തർക്കമെന്ന നിലയിൽ ഇതു കാണാൻ സാധിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെ വോട്ടുബാങ്ക് ലക്ഷ്യമാക്കി മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലങ്ങളായി സ്വീകരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി മുസ്ലീം വിരുദ്ധത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിൽ വേരുറപ്പിക്കുവാന്‍ തുടങ്ങിയെന്ന് റിയാസ് പറയുന്നു. മുസ്ലീം മതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പലർക്കും വെറുപ്പാണെന്ന് മന്ത്രി ആരോപിക്കുന്നു.
2019 ല്‍ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരാതിരിക്കുവാന്‍ കോണ്‍ഗ്രസാണ് അവർക്ക് ഏക ആശ്രയമെന്ന് തെറ്റിദ്ധരിച്ചുപോയി. എന്നാൽ കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണുള്ളത്. തിരുവനന്തപുരത്ത് യുഡിഎഫ് പൊതുയോഗത്തില്‍ പച്ചനിറത്തിലുള്ള കൊടി കണ്ട് ഹാലിളകി അത് മലപ്പുറത്തോ പാകിസ്താനിലോ നാട്ടിയാല്‍ മതി എന്ന് മുസ്ലീം ലീഗ് നേതാവിനോട് പറഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഒരു വ്യക്തിയല്ല. ഇയാൾ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന വര്‍ഗ്ഗീയ അതിപ്രസരത്തിന്‍റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പ്രതീകമാണെന്നാണ് മുഹമ്മദ് റിയാസിന്റെ വിമർശനം.
Comments