ന്യൂഡൽഹി : തീവ്ര മതസംഘടനകൾ, മതത്തിന്റെ പേരിൽ രാജ്യത്ത് സംഘർഷം സൃഷ്ടിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇത് രാജ്യത്തിന്റെ ഐക്യത്തെ വളരെയധികം ബാധിക്കുന്നു. അതിനാൽ ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ സൂഫി പുരോഹിതന്മാരുമായി നടത്തിയ മത സൗഹാർദ യോഗത്തിലാണ് അജിത് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്.
അജിത് ഡോവൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പിന്തുണയുമായി സുഫി മതപുരോഹിതൻ ഹസ്രത്ത് സയ്യിദ് നസറുദ്ദീൻ ചിഷ്തിയും രംഗത്തെത്തി. രാജ്യത്ത് അരങ്ങേറുന്ന തീവ്ര മതമൗലികവാദികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇതെല്ലാം പരിഹരിക്കേണ്ട സമയം അടുത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാനും നിരോധിക്കാനും തയ്യാറാകണം. ഏത് സംഘടനയായാലും, അവർക്കെതിരെ തെളിവുണ്ടെങ്കിൽ അവരെ നിരോധിക്കണം. പോപ്പുലർ ഫ്രണ്ടിനെതിരെ തെളിവുണ്ടെങ്കിൽ ആ സംഘടനയെയും നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കാൻ ആവശ്യപ്പെടുന്ന പ്രമേയവും യോഗത്തിൽ പാസാക്കി . ദേശീയ ഉപദേഷ്ടാവിന്റെ സാന്നിധ്യത്തിൽ ഐകകണ്ഠേന എടുത്ത പ്രമേയത്തിൽ, ഇത്തരം സംഘടനകൾക്കെതിരെ രാജ്യത്തെ നിയമപ്രകാരം നടപടിയെടുക്കണമെന്നും പറയുന്നു. ഏതെങ്കിലും വിധത്തിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നുവെന്ന് തെളിവുകൾ സഹിതം കണ്ടെത്തിയാൽ ആ വ്യക്തിക്കോ സംഘടനയ്‌ക്കോ എതിരെ നിയമാനുസൃതമായി നടപടിയെടുക്കണമെന്ന് പ്രമേയം ശുപാർശ ചെയ്യുന്നു.
ചർച്ചകളിലോ സംവാദങ്ങളിലോ ഏതെങ്കിലും ദൈവത്തെ / ദേവതകളെ / പ്രവാചകന്മാരെ ലക്ഷ്യമിടുന്നതിനെതിരെ നിയമപ്രകാരം മുന്നോട്ട് പോകണമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. രാജ്യത്ത് സമാധാനവും സൗഹാർദവും നിലനിർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔട്ട്‌റീച്ച് പദ്ധതിയുടെ ഭാഗമായാണ് മതസൗഹാർദ്ദ സമ്മേളനം സംഘടിപ്പിച്ചത്.
Comments