ന്യൂഡൽഹി: അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് തുടരാം എന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി. അംബാനിയുടെ സുരക്ഷാ വിന്യാസത്തെ ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് സുരക്ഷ സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്.
നിലവിലുള്ളത് പോലെ തന്നെ സുരക്ഷ തുടർന്ന് പോകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സുരക്ഷ സംബന്ധിച്ചുള്ള ചിലവുകൾ അംബാനി കുടുംബം വഹിക്കുമെന്നും ബെഞ്ച് പറഞ്ഞു. ജൂലായ് 22 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുതാൽപര്യപ്രകാരം ഒരു സ്വകാര്യ വ്യക്തിക്ക് നൽകിയ സുരക്ഷാ വിശദാംശങ്ങളെ ചോദ്യം ചെയ്യാൻ ഹർജിക്കാരന് നിയമപരമായ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അംബാനി കുടുംബത്തിന്റെ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ സുരക്ഷ സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് ത്രിപുര ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തെ ചോദ്യം ചെയ്തതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ വിശദമായി വാദം കേട്ടതിനെ തുടർന്ന് ജൂണിൽ ത്രിപുര ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
Comments