ഇസ്ലാമാബാദ്: പാകിസ്താനിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് സമീപം ഗ്രനേഡാക്രമണം. സംഭവത്തിൽ പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള സ്‌റ്റേഡിയത്തിലാണ് സംഭവമുണ്ടായത്.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ എയർപോർട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ടർബറ്റ് സ്റ്റേഡിയത്തിന് സമീപമായിരുന്നു ആക്രമണം. ഇതേസമയം സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരം നടക്കുന്നുണ്ടായിരുന്നു. പ്രാദേശിക കളിക്കാരായ ഇരുവിഭാഗങ്ങൾ തമ്മിലായിരുന്നു മത്സരം. ആദ്യം വെടിവെപ്പുണ്ടാകുകയും പിന്നാലെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിലെ കാബൂൾ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് സ്‌ഫോടനം നടന്നിരുന്നു. ടി20 മത്സരം നടക്കുന്നതിനിടെയായിരുന്നു സ്‌റ്റേഡിയത്തിനുള്ളിൽ പൊട്ടിത്തെറിയുണ്ടായത്. ചാവേർ ആക്രമണമായിരുന്നുവെന്നാണ് സൂചന. ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി യുഎൻ സെക്രട്ടറി ജനറൽ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്റ്റേഡിയത്തിൽ നടന്ന സ്‌ഫോടനത്തെക്കുറിച്ച് താലിബാൻ ഭരണകൂടം കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
Comments