തൃശൂർ: മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ തൃശൂരിൽ മരിച്ച 22കാരന്റെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്‌ക്ക് പിന്നാലെ പൂനെയിലെ ലാബിലേക്കും സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. 21ാം തിയതി യുഎഇയിൽ നിന്നെത്തിയ യുവാവിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവാവിന് മങ്കിപോക്‌സ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് കുരുക്കൾ ഉണ്ടായിരുന്നില്ല. കഴലവീക്കവും തലച്ചോറിനെ ഈ രോഗം ബാധിക്കുമ്പോൾ ഉണ്ടാകുന്ന അപസ്മാരവുമാണ് ഉണ്ടായിരുന്നത്. യുഎഇയിൽ നടത്തിയ പരിശോധനയിൽ തന്നെ യുവാവിന് മങ്കിപോക്‌സാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവച്ചാണ് യുവാവ് കേരളത്തിൽ എത്തിയതെന്നാണ് വിവരം.
ഇക്കാര്യം അന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർദ്ദേശം നൽകിയിട്ടുണ്ട്. 21ാം തിയതി നാട്ടിലെത്തിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം കുറയാതെ വന്നതോടെ 27ാം തിയതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. വെള്ളിയാഴ്ചയോടെ സ്ഥിതി ഗുരുതരമാവുകയും, ശനിയാഴ്ച മരിക്കുകയുമായിരുന്നു.
Comments