ബർമിങ്ങാം: ഭാരോദ്വഹനത്തിൽ മൂന്നാം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യ. 73 കിലോ ഗ്രാം വിഭാഗത്തിൽ 20-കാരനായ അചിന്ത സിയോളിയാണ് ഫൈനലിൽ മലേഷ്യൻ താരമായ എരി ഹിഥായത്ത് മുഹമ്മദിനെ തോൽപ്പിച്ച് ഒന്നാമതെത്തിയത്. ഇന്ത്യയുടെ യശസ്സുയർത്തിയ അചിന്ത തന്റെ മെഡൽ നേട്ടം സഹോദരനും പരിശീലകനും സമർപ്പിച്ചു.
”വളരെയധികം സന്തോഷമുണ്ട്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഒടുവിൽ ഈ മെഡൽ കരസ്ഥമാക്കാൻ കഴിഞ്ഞത്. ഈ നേട്ടം എന്റെ സഹോദരനും പരിശീലകർക്കും സമർപ്പിക്കുകയാണ്. അടുത്തതായി, ഒളിമ്പിക്‌സിന് വേണ്ടി തയ്യാറെടുക്കും,” ഇതായിരുന്നു മെഡൽ നേട്ടത്തിന് പിന്നാലെ ബംഗാൾ സ്വദേശിയായ അചിന്തയുടെ പ്രതികരണം.
കുട്ടിക്കാലം തൊട്ടേ ഏറെ പ്രയാസങ്ങളിലൂടെ കടന്നുവന്ന അചിന്ത തയ്യൽജോലി ഉൾപ്പെടെ ചെയ്തിരുന്നു. അച്ഛൻ മരിച്ചതോടെ സഹോദരനെ സഹായിക്കാനായിരുന്നു ഇത്. പതിവായി ജിമ്മിൽ പോകാറുള്ള സഹോദരനാണ് ഭാരോദ്വഹനത്തിന് അചിന്തയ്‌ക്ക് പ്രചോദനമായത്. ഒടുവിൽ കഴിഞ്ഞ 2-3 വർഷത്തിനിടെ രാജ്യത്തിനകത്തും പുറത്തുമായി അചിന്ത നടത്തിയ പ്രകടനങ്ങൾ കോമൺവെൽത്ത് ഗെയിംസിലേക്ക് എത്തിക്കുകയായിരുന്നു.
ആകെ 313 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് അചിന്ത സിയോളി ഇന്ത്യയ്‌ക്കായി സ്വർണം നേടിയത്. സ്‌നാച്ചിൽ 143 കിലോയും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 170 കിലോയും ഉയർത്തി മലേഷ്യൻ താരത്തെ (303 കിലോ ഗ്രാം) പിന്നിലാക്കി. കാനഡയുടെ ഷാഡ് ദാർസിംഗിയാണ് മൂന്നാം സ്ഥാനത്തെത്തി (298 കിലോ ഗ്രാം) വെങ്കലം സ്വന്തമാക്കിയത്.
Comments