ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദക്ഷിണപടിഞ്ഞാറൻ പാകിസ്താനിൽ 60 കിലോ മീറ്റർ ആഴത്തിലായിരുന്നു സംഭവിച്ചത്. ഞായറാഴ്ച രാത്രി 6.42ഓടെ പസ്നിക്ക് സമീപമുള്ള തീരദേശ മേഖലയിലാണ് ഭൂചലമുണ്ടായത്. ആളപായങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
പത്ത് മിനിറ്റ് ഇടവേളയിലാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ഇത് റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. 30 കിലോ മീറ്റർ ആഴത്തിലായിരുന്നു ഇത്. ഇരുഭൂചലനങ്ങളിലുമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ബലൂചിസ്താൻ പ്രവിശ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പസ്നിയിൽ ഭൂചലനമുണ്ടായത്.
കാലത്ത്, ചാമൻ, സിയാറത്ത്, മുസ്ലീംഭാഗ്, സിബി, മസ്തൂംഗ്, ലസ്ബേല തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറായി മഴ തുടരുകയാണ്. ജൂൺ ഒന്ന് മുതലാണ് പ്രവിശ്യയിൽ മഴ ആരംഭിച്ചത്. ശക്തമായ മഴയിൽ ഇതുവരെ 127 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് രാജ്യത്ത് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Comments