കൊച്ചി : മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായി ഒന്നിച്ച് പ്രസ്താവന ഒപ്പിട്ട മുൻ പ്രധാനന്ത്രി മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തത് എന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി. 26/11 മുംബൈ ഭീകരാക്രമണം നടന്നപ്പോൾ രാജ്യം മുഴുവൻ അതിന്റെ ആഘാതത്തിലായിരുന്നു. തീവ്രവാദികളാൽ അന്ന് രാജ്യം അപമാനിക്കപ്പെട്ടു. എന്നാൽ ആക്രമണം നടന്ന് 9 മാസം പിന്നിട്ടപ്പോൾ, അന്നത്തെ പ്രധാനമന്ത്രിയും പാകിസതാൻ പ്രധാനമന്ത്രിയും ചേർന്ന് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും ഭീകരതയുടെ ഇരകളാണെന്നാണ് പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ശത്രുബോധം എന്നൊന്ന് ഉണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. പാകിസ്താൻ മിത്രമാണോ അതോ ശത്രുവോ എന്നും അദ്ദേഹം ആരാഞ്ഞു.
2008ൽ 10 ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ ചേർന്ന് നടത്തിയ വെടിവെപ്പിലും ബോംബാക്രമണത്തിലുമായി 174 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ കാര്യങ്ങളിലെല്ലാം വ്യത്യാസം വന്നിട്ടുണ്ടെന്ന് തമിഴ്‌നാട് ഗവർണർ വ്യക്തമാക്കി. പാകിസ്താന് ഇന്ത്യൻ സൈന്യം തക്കതായ മറുപടിയാണ് നൽകുന്നത്. പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ബാലക്കോട്ടിൽ ഇന്ത്യ വ്യോമ സേന ശക്തമായ പ്രത്യാക്രമണം നടത്തി. ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനം നടത്തിയാൽ അതിന്റെ വില നൽകേണ്ടി വരും എന്ന സന്ദേശമാണ് സർജിക്കൽ സ്‌ട്രൈക്കിലൂടെ രാജ്യം നൽകിയത്.
മൻമോഹൻ സിംഗിന്റെ ഭരണകാലത്തുണ്ടായിരുന്നതിനേക്കാൾ മികച്ച ആഭ്യന്തര സുരക്ഷയാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൻമോഹൻ സിംഗിന്റെ കാലത്ത്, നമ്മുടെ ആഭ്യന്തര സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണിയായിരുന്നു മാവോയിസ്റ്റ് അക്രമം. അവർ മദ്ധ്യ ഇന്ത്യയിലുടനീളമുള്ള 185-ലധികം ജില്ലകളിലേക്ക് വ്യാപിച്ചിരുന്നു. റെഡ് കൊറിഡോറിനെക്കുറിച്ച് പോലും ആളുകൾ സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് അവരുടെ സാന്നിധ്യം 8 ജില്ലകളിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്.
അക്രമ സംഭവങ്ങളും ദേശീയ സുരക്ഷയിൽ ആശങ്കയുളവാക്കുന്ന സാഹചര്യങ്ങളും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. തീവ്രവാദികളെ ഇല്ലാതാക്കാൻ ഇന്ന് ജനങ്ങളും സഹകരിക്കുന്നു. തോക്ക് ഉപയോഗിക്കുന്നവരെ തോക്ക് കൊണ്ട് തന്നെ നേരിടണം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരായി സംസാരിക്കുന്ന ആരുമായും ചർച്ചകൾ ആവശ്യമില്ല.
ജമ്മു കശ്മീരിൽ ഭീകരർ ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. അപ്പോൾ വിഘടനവാദി നേതാവ് യാസിൻ മാലിക് ഡൽഹിയിൽ വരികയും പ്രധാനമന്ത്രിയുമായി ഒന്നിച്ച് സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിന് പിന്നിൽ ഹുറിയത്ത് ആയിരുന്നു.
കഴിഞ്ഞ 8 വർഷമായി, ഒരു സായുധ സംഘവുമായും കേന്ദ്ര സർക്കാർ ഒരു ചർച്ചയും നടന്നിട്ടില്ല. ഭരണഘടനാപരമായ ജനാധിപത്യത്തിൽ വിശ്വസിക്കാത്ത മാവോയിസ്റ്റുകളുമായി ചർച്ച നടത്താനോ അവരെ സംരക്ഷിക്കാനോമോദി സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments