ഭോപ്പാൽ: ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ട്. 19-കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു വീണ്ടും പീഡിപ്പിച്ചത്. മദ്ധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു സംഭവം.
2020-ലായിരുന്നു പെൺകുട്ടി ആദ്യം ആക്രമിക്കപ്പെട്ടത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി അറസ്റ്റിലാവുകയും ജയിലിലാകുകയും ചെയ്തു. 17 വയസായിരുന്നു അന്ന് പെൺകുട്ടിക്ക്. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ രണ്ട് വർഷത്തിന് ശേഷം പ്രതിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെവീണ്ടും പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
ഒരു സുഹൃത്തിനെയും കൂട്ടിയാണ് പ്രതി ആക്രമിക്കാനെത്തിയത്. പീഡന ദൃശ്യങ്ങൾ സുഹൃത്ത് മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് 2020-ൽ നൽകിയ ബലാത്സംഗക്കേസ് പിൻവലിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പീഡന ദൃശ്യങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് 19-കാരി വീണ്ടും പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായും സുഹൃത്തിനെയും പ്രതിയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Comments