ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ യാത്രയ്ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മതതീവ്രവാദികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
15 അംഗ കൻവാരി സംഘത്തിന് നേരെയാണ് മതതീവ്രവാദികൾ ആക്രമണം നടത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. മുസ്ലീം ഭൂരി പക്ഷ മേഖലയായ ദൂൻഗുൺ ഗ്രാമത്തിലൂടെ കടന്നു പോകുന്നതിനിടെയായിരുന്നു കൻവാരിയകൾ ആക്രമിക്കപ്പെട്ടത്. ശിവഭഗവാന് ജലാഭിഷേകം നടത്തിയതിന് ശേഷം ഗ്രാമത്തിലൂടെ കടന്നു പോകുകയായിരുന്നു 15 അംഗ സംഘം. നടക്കുന്നതിനിടെ ഭജനയും ഇവർ ചൊല്ലിയിരുന്നു. ഇത് നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
ഭജന നിർത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ കൻവാരിയകളും മതതീവ്രവാദികളും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന വടികൾ ഉപയോഗിച്ച് കൻവാരിയകളെ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ കൻവാരിയകൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കൻവാർ യാത്രയ്‌ക്കിടെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കൻവാരിയകൾ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ പോലീസ് കേസ് എടുക്കുകയായിരുന്നു. നേരത്തെ കാൺപൂരിലും കൻവാർ യാത്രയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
Comments