ന്യൂഡൽഹി: അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിക്ക് അഭയം നൽകിയ സംഭവത്തിൽ അഫ്ഗാനോടും താലിബാൻ ഭരണകൂടത്തോടുമുളള സമീപനത്തിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. കഴിഞ്ഞ ദിവസം സവാഹിരിയെ ആക്രമണത്തിൽ വധിച്ചതായി യുഎസ് സ്ഥിരീകരിച്ചതോടെയാണ് ഇയാൾ അഫ്ഗാനിലാണ് സുരക്ഷിതമായി ഒളിവിൽ കഴിഞ്ഞതെന്ന് വ്യക്തമായത്. സവാഹിരിയെ ലക്ഷ്യമിട്ടുളള ആക്രമണം ദോഹ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് താലിബാനും രംഗത്തെത്തിയിരുന്നു.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ച ശേഷം അവിടേക്കുളള സഹായങ്ങൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ജനങ്ങൾ ദുരിതത്തിലായതോടെ മാനുഷീക സഹായങ്ങൾ നൽകുന്നത് പുനസ്ഥാപിക്കാനും ഇന്ത്യ നീക്കം തുടങ്ങി. ജൂണിൽ കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കാനും ഇന്ത്യ തീരുമാനമെടുത്തു. ഇതിനിടെയാണ് സവാഹിരിക്ക് അഭയം നൽകിയത് താലിബാൻ ഭരണകൂടം ആയിരുന്നുവെന്ന് വ്യക്തമാകുന്നത്.
ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളോട് കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നയം. അതുകൊണ്ടു തന്നെ അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുളള ബന്ധം പുനരാരംഭിക്കുന്നത് ഇന്ത്യ വൈകിപ്പിച്ചേക്കുമെന്നാണ് വിവരം. അന്താരാഷ്‌ട്ര അംഗീകാരത്തിനായി നെട്ടോട്ടമോടുന്ന താലിബാനും സവാഹിരിക്ക് അഭയം നൽകിയത് തിരിച്ചടിയാകും.
അൽ ഖ്വായ്ദ അഫ്ഗാനിൽ ഇപ്പോഴും പരിശീലന ക്യാമ്പുകൾ ഉൾപ്പെടെ നടത്തുന്നതായി യുഎൻ സുരക്ഷാ കൗൺസിലിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇന്ത്യ നേതൃത്വം നൽകുന്ന സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. താലിബാൻ ഭരണത്തിൽ സവാഹിരിക്ക് അഫ്ഗാൻ സുരക്ഷിത താവളം ആയിരിക്കുമെന്നും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments