ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള എൻഫോഴ്‌സ്‌മെന്റിന്റെ അധികാരം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികൾ. ഉത്തരവിൽ നിരാശ പ്രകടിപ്പിച്ച് പ്രതിപക്ഷപാർട്ടികൾ ചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. 17 പ്രതിപക്ഷ പാർട്ടികളും, രാജ്യസഭാ സ്വതന്ത്ര്യ രാജ്യസഭാ എംപി കപിൽ സിബലും ഒപ്പിട്ട പ്രസ്താവനയാണ് പുറത്തിറക്കിയത്.
കോൺഗ്രസ്, ശിവസനേ, തൃണമൂൽ കോൺഗ്രസ് എന്നിവയാണ് സംയുക്ത പ്രസ്താവന ഇറക്കാനായി രംഗത്തുവന്ന പ്രധാന പാർട്ടികൾ. നിലവിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശിവസേന നേതാവ് സജ്ഞയ് റാവത്ത്, തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രി പാർത്ഥ ചാറ്റർജി എന്നിവർ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ നടപടി നേരിട്ടുവരികയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് സംയുക്ത പ്രസ്താവന.
2020ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമം ഭേദഗതി ചെയ്യാതെ ഇഡിയുടെ അധികാരത്തെ ശരിവെച്ച സുപ്രീംകോടതി വിധിയിൽ വലിയ അതൃപ്തി രേഖപ്പെടുത്തുകയാണ്. രാജ്യത്തെ പരമോന്നത നീതി പീഠം പ്രസ്താവിച്ച വിധി തങ്ങളെ നിരാശരാക്കുന്നു. സ്വതന്ത്രമായ വിധിയാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഇത്തരം അപകടകരമായ വിധികൾ പുന:പരിശോധിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ജൂലൈ 27നായിരുന്നു കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ വിശേഷാധികാരം ശരിവെച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ വിധിയിൽ അതൃപ്തി പ്രകടമാക്കി നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു.
Comments