ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിലെ യുവാക്കളുടെ തൊഴിൽ നിലവാരം മെച്ചപ്പെട്ടതായി കേന്ദ്രസർക്കാർ. നിരവധി യുവാക്കൾക്ക് സർക്കാർ മേഖലയിൽ ജോലി നൽകിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. സ്വയം തൊഴിൽ പദ്ധതികളിലൂടെ സംരംഭങ്ങൾ ആരംഭിച്ചവരും ഏറെയാണ്.
രാജ്യസഭയിലാണ് നിത്യാനന്ദ റായ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കിയത്. 2019 മുതലുള്ള കണക്കുകൾ ആണ് അദ്ദേഹം രാജ്യസഭയെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 29,806 പേർക്ക് കേന്ദ്രസർക്കാർ പൊതുമേഖലയിൽ ജോലി നൽകിയതായി നിത്യാനന്ദ റായ് പറഞ്ഞു. വിവിധ തൊഴിൽ പദ്ധതികൾ വഴി 5.2 ലക്ഷം ആളുകൾ സ്വയം തൊഴിൽ ആരംഭിച്ചു. ജമ്മു കശ്മീരിന്റെ വികസനം അതിവേഗത്തിലാക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വർഷത്തിനിടെ 58,477 കോടി രൂപയുടെ 53 പദ്ധതികൾ കശ്മീരിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. റോഡ്, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വിവിധ വികസന പദ്ധതികൾ സാദ്ധ്യമാക്കി. 29 പദ്ധതികൾ ഇതുവരെ പൂർണമായും നടപ്പിലാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments