കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന അപേക്ഷയുമായി നടി ഹൈക്കോടതിയിൽ. ഹൈക്കോടതി രജിസ്ട്രാർക്കാണ് ആക്രമിക്കപ്പെട്ട നടി അപേക്ഷ നൽകിയത്.
കേസ് പുതിയ ജഡ്ജി കേൾക്കണം. പുതിയ ജഡ്ജി പുരുഷനായാലും പ്രശ്‌നമില്ലെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരെ നേരത്തെയും നടി ആരോപണം ഉന്നയിച്ചിരുന്നു. ജഡ്ജി കേസന്വേഷണത്തെ അട്ടിമറിക്കുന്നു എന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചത്.
വിചാരണ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകിയത്. സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് തന്നെയാണ് തുടർന്നും വിചാരണ നടത്തുക. ഈ ജഡ്ജിയെ മാറ്റി നിർത്തണമെന്നാണ് ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച അപേക്ഷയിലെ ആവശ്യം.
അതേസമയം കേസിന്റെ വിചാരണ ഇനിയും നീട്ടരുതെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെയും മുൻ ഭാര്യയ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും വിചാരണ അതിവേഗം പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
Comments