ന്യൂഡൽഹി : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മുംബൈയിൽ വെച്ചാണ് സലീം ഖുറേഷിയെ എൻഐഎ പിടികൂടിയത്.
ഡി-കമ്പനിയുടെ സിഇഒ ആയ ഖുറേഷി, സംഘത്തിലെ ഏറ്റവും വിശ്വസ്തരായ ആളുകളിൽ ഒരാളാണ്. മുംബൈ സെൻട്രലിലെ അറബ് ലെയ്നിൽ എംടി അൻസാരി മാർഗിലുള്ള മീർ അപ്പാർട്ട്മെന്റിലായിരുന്നു ഖുറേഷിയുടെ താമസം.
ദാവൂദ് സംഘത്തിന്റെ അടുത്ത കൂട്ടാളിയായ ഖുറേഷി, ഛോട്ടാ ഷക്കീലിന്റെ പേരിൽ വൻ തുക തട്ടിയെടുത്തിട്ടുണ്ട്. ഡി-കമ്പനിയുടെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തീവ്രവാദ ഫണ്ട് സ്വരൂപിക്കുന്നതിനും നേതൃത്വം നൽകി എന്നും കണ്ടെത്തിയിരുന്നു.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ, സംഘത്തിന്റെ അടുത്ത കൂട്ടാളികൾ എന്നിവർക്കെതിരെയും എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായി എഫ്ഐആറിൽ പറയുന്നു. ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ പാകിസ്താനിൽ നിന്ന് ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
Comments