ഗുവാഹട്ടി: അസമിൽ പൊളിച്ചു മാറ്റിയ ജാമിയുൾ ഹുദ മദ്രസ കേന്ദ്രീകരിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട്. മദ്രസയുടെ മറവിൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഭീകര സംഘടനകളുമായി ബന്ധമുള്ള മുഫ്തി മുസ്തഫിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മദ്രസ കഴിഞ്ഞ ദിവസമാണ് സർക്കാർ പൊളിച്ചു മാറ്റിയത്.
ഭീകര സംഘടനകളുമായി ബന്ധമുളളതായി കണ്ടെത്തിയതിനെ തുടർന്ന് മുസ്തഫയെ കഴിഞ്ഞ മാസം 27 ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസ പൊളിച്ച് നീക്കിയത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൻസാറുള്ള ബംഗ്ലാ ടീം(എബിടി)അൽ ഖ്വായ്ദ എന്നീ ഭീകര സംഘടനകളുമായി മുസ്തഫയ്‌ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ എബിടിയുടെ സാമ്പത്തിക ഇടപാടുകളുടെ പ്രധാന ഇടനിലക്കാരൻ ആണ് ഇയാൾ. ഇതേ തുടർന്നാണ് മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തത്.
വലിയ പോലീസ് സന്നാഹത്തോടെയാണ് മദ്രസ പൊളിച്ചു നീക്കിയത്. 43 വിദ്യാർത്ഥികളാണ് ഈ മദ്രസയിൽ പഠിക്കുന്നത്. ഇവർക്ക് തുടർ പഠനത്തിനായി മറ്റ് മദ്രസകളിൽ അവസരം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. 2018 മുതലാണ് മദ്രസ ഇവിടെ പ്രവർത്തനം ആരംഭിച്ചത്. ദുരന്തനിവാരണ നിയമ പ്രകാരവും, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നിയമ പ്രകാരവുമാണ് മദ്രസ പൊളിച്ചു നീക്കിയതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
Comments