ജമ്മു: ഉദംപൂരിൽ വൻ മയക്കു മരുന്ന് വേട്ട. മയക്കു മരുന്ന് വ്യാപരിയുടെ പക്കൽ നിന്നും വൻ തോതിൽ പണം കണ്ടെടുത്തു. 1.91 കോടി രൂപയ്‌ക്കൊപ്പം 250 ഗ്രാം ഹെറോയിനും ജമ്മു കശ്മീർ പോലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച രാത്രി 10.30-ഓടെ ഉദംപൂർ പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഗോലെ മേള പെട്രോൾ പമ്പിന് സമീപം രണ്ട് പേർ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പോലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. റോഡിലേക്ക് ഓടുന്നതിനിടെ ഇവരിൽ ഒരാളെ അജ്ഞാത വാഹനം ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. പരിക്കേറ്റയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ പ്രദാ താങ്ങ്ധറിൽ നിന്നുള്ള മുഖ്തിയാർ അഹമ്മദ് ആണ് മരിച്ച മയക്കുമരുന്ന് കടത്തുകാരനെന്ന് പോലീസ് വ്യക്തമാക്കി.
ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹായി പഞ്ചാബിലെ തരൺ പ്രദേശത്തെ പഖോപൂർ സ്വദേശി ജഗ്താർ സിങ്ങിനെ പോലീസ് പിടികൂടി. ഇയാളുടെ വാഹനം പരിശോധിച്ചതിൽ നിന്ന് 250 ഗ്രാം ഹെറോയിനും വൻതോതിൽ പണവും കണ്ടെടുത്തു.ഇരുവരും മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Comments