ന്യൂഡൽഹി:മൈക്രോ ലാബ്‌സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടർമാർക്ക് ഉടൻ കുരുക്ക് വീഴും. ഇത്തരത്തിൽ ഉപഹാരങ്ങൾ സ്വീകരിച്ച ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ആദായ നികുതി വകുപ്പിനോട് നിർദ്ദേശിച്ചു
കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങൾ കൈപറ്റിയ ഡോക്ടർമാർക്കെതിരെ കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.മൈക്രോ ലാബ്‌സിന്റെ ഓഫീസുകളിൽ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.
ഇതേ തുടർന്നാണ് ഡോളോ 650 ഉൾപ്പെടെയുള്ളവയുടെ നിർമ്മാതാക്കളായ മൈക്രോ ലാബ്‌സിന്റെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യാൻ ഡോക്ടർമാർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കും വിദേശയാത്ര ഉൾപ്പെടെയുള്ള സൗജന്യങ്ങൾ കമ്പനി നൽകിയിരുന്നതായി കണ്ടെത്തിയത്. ഇതിനായി ആയിരം കോടി രൂപയോളമാണ് കമ്പനി ചെലവാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
റെയ്ഡിൽ കമ്പനിയുടെയും മരുന്നുകളുടെയും അധാർമികമായ പ്രചാരണത്തിന് കമ്പനി ശ്രമിച്ചതിന്റെ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ മെഡിക്കൽ കമ്മീഷന്റെ എതിക്‌സ് കമ്മിറ്റിയോട് വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര ആരോഗ്യവകുപ്പും ഫാർമസ്യൂട്ടിക്കൽ വകുപ്പും നിർദ്ദേശം നൽകി. കുറ്റക്കാരെന്ന് തെളിയുന്ന പക്ഷം ഡോക്ടർമാർക്ക് അവരുടെ മെഡിക്കൽ സർട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള അവകാശവും വരെ നഷ്ടമായേക്കുമെന്നാണ് വിവരം.
Comments