കോഴിക്കോട്: അണക്കെട്ടുകൾ തുറന്നാൽ ഉടൻ പ്രളയം ഉണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമപ്രകാരമായിരിക്കും ഡാമുകൾ തുറക്കുക. ഒറ്റയടിക്കല്ല ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നതെന്നും ഘട്ടം ഘട്ടമായാണ് ഇത് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2018ലെ അനുഭവം ഇനി ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് വടക്കൻ കേരളം ഇന്ന് ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ കണ്ടുവരുന്ന വ്യാജപ്രചാരണങ്ങളിൽ കേസെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ട്. മുല്ലപ്പെരിയാർ തുറക്കേണ്ടി വരുമെന്ന് ഇന്നലെ വൈകുന്നേരം 7 മണിക്കു തന്നെ തമിഴ്‌നാട് അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പരമാവധി ജലം കൊണ്ടുപോകണമെന്നും രാത്രി ഡാം തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ ആദ്യം അറിയിക്കണമെന്നും തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.















