ന്യൂഡൽഹി: ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കരുതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം ആവശ്യപ്പെട്ട് യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത് വോട്ടുകൾ ഒഴിവാക്കപ്പെടാൻ കാരണമാകുമെന്ന് യെച്ചൂരി പറഞ്ഞു.
വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ ഇടവരുത്തും. തീരുമാനം എടുക്കുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്‌ട്രീയ പാർട്ടികളുമായി മതിയായ കൂടിയാലോചനകൾ നടത്തിയിട്ടില്ല. വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും യെച്ചൂരി ആരോപിക്കുന്നു.
കള്ളവോട്ട് തടയുന്നതിനും ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഒഴിവാക്കുന്നതിനും യഥാർത്ഥ വോട്ടർമാർ തന്നെയാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത് എന്നും ഉറപ്പ് വരുത്താനുള്ള ഫലപ്രദമായ മാർഗം എന്ന നിലയിലാണ് വോട്ടർ പട്ടിക ബയോമെട്രിക് സംവിധാനവുമായി ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാറും ബിജെപിയും ഇതിനെ ശക്തമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, തീരുമാനത്തോട് കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Comments