ന്യൂഡൽഹി : ചെറുകിട ഉപഭോക്താക്കൾക്ക് നൽകുന്ന വിലയ്ക്ക് കെഎസ്ആർടിസിക്ക് ഡീസൽ നൽകാൻ സാധിക്കില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ. അത് ഭരണഘടനാ വിരുദ്ധമാണ്. വിപണി വിലയ്ക്ക് ഡീസൽ നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജി കനത്ത പിഴ ചുമത്തി തള്ളണമെന്നും സൂപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്പനി വ്യക്തമാക്കി.
വിപണി വിലയ്ക്ക് ഇന്ധം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ഐഒസി സത്യവാങ്മൂലം ഫയൽ ചെയ്തത്. കെഎസ്ആർടിസി ബൾക്ക് ഉപഭോക്താവാണ്. അവർക്കുള്ള ആനുകൂല്യം നേരത്തെ സ്വീകരിച്ചതാണ്. വില കൂടിയപ്പോൾ ചെറുകിട ഉപഭോക്താക്കൾക്ക് നൽകുന്ന തുകയ്ക്ക് ഡീസൽ ലഭിക്കണമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്.
ഡീസൽ വാങ്ങിയ കണക്കിൽ ഇതുവരെ 139.97 കോടി രൂപ കെഎസ്ആർടിസി നൽകാനുണ്ട് എന്നും. ഇതിൽ 123.36 കോടി രൂപ ഡീസൽ വാങ്ങിയ ഇനത്തിൽ നൽകാനുളളതാണ്. 16.61 കോടി രൂപ പലിശ ഇനത്തിൽ നൽകാനുള്ളതാണെന്നും കമ്പനി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
വില നിർണ്ണയം കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയം അല്ലെന്നും കരാറിന്റെ അടിസ്ഥാനത്തിൽ ആണ് കെഎസ്ആർടിസിക്ക് ഡീസൽ നൽകുന്നത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജി കനത്ത പിഴ ചുമത്തി തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments