ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ട് സ്വർണം കൂടി. 57 കിലോ ഗ്രാം വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയും വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തിൽ വിനേഷ് ഫോഗട്ടുമാണ് സ്വർണം നേടിയത്.
രവികുമാറിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മത്സരമായിരുന്നു ഇത്. നൈജീരിയൻ താരം എബിക്കെവെനിമോ വെൽസണെ തോൽപ്പിച്ചായിരുന്നു സ്വർണ നേട്ടം. ഹരിയാന സ്വദേശിയായ ദഹിയ 24-കാരനാണ്. ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ ഇദ്ദേഹം ബർമിംഗ്ഹാമിൽ പത്ത് പോയിന്റുകൾ നേടിയാണ് നൈജീരിയൻ താരത്തെ തോൽപ്പിച്ചത്.
അതേസമയം ഗുസ്തിയിൽ സ്വർണം നേടിയ വിനേഷ് ഫോഗട്ട് റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ഏഷ്യൻഗെയിംസിലും കോമൺവെൽത്തിലും സ്വർണം നേടുന്ന ആദ്യ വനിതയായി വിനേഷ് മാറി. കൂടാതെ കഴിഞ്ഞ രണ്ട് കോമൺവെൽത്ത് ഗെയിംസിലും ഇവർ സ്വർണം നേടിയിരുന്നു. ശ്രീലങ്കയുടെ ചാമോദയ കേഷാനിയെ തോൽപ്പിച്ചാണ് മൂന്നാമത്തെ തവണ സ്വർണം നേടിയത്.
ഇതോടെ ഗുസ്തിയിൽ ഇന്ത്യ നേടിയ സ്വർണ മെഡലുകളുടെ എണ്ണം അഞ്ചായി. നേരത്തെ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, ദീപക് പൂനിയ എന്നിവരായിരുന്നു സ്വർണം നേടിയത്. ആകെ 11 സ്വർണമാണ് കോമൺവെൽത്തിൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.
Comments