പത്തനംതിട്ട: പത്തനംതിട്ട സിപിഐ ജില്ലാസമ്മേളനത്തിൽ വീണ്ടും മുതിർന്ന നേതാക്കൾക്കെതിരെ തുറന്ന വിമർശനം.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും രൂക്ഷ വിമർശനുമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെപ്പോലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയർന്ന പ്രധാന വിമർശനം.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. തെറ്റുകൾ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്ന് ജില്ലാ സമ്മേളനത്തിനെത്തിയ പ്രതിനിധികൾ ചോദിച്ചു.
ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോർജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നും മന്ത്രി ഫോണെടുക്കുന്നില്ലെന്നും വിമർശനമുയർന്നു.ഫോൺ അലർജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്ന് സംഘടന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനമുയർന്നിരുന്നു.നിരവധി സമരങ്ങൾ നടത്തിയിട്ടുള്ള പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതി അല്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായ വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയ്‌ക്ക് പോലും കോട്ടം ഉണ്ടാക്കുന്ന സ്ഥിതിയാണെന്നും റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.
Comments