20 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഇന്ത്യൻ യുവതിയെ പാകിസ്താനിൽ കണ്ടെത്തി. സമൂഹമാദ്ധ്യമങ്ങളിലെ വീഡിയോ വഴിയാണ് അത് സാധ്യമായിരിക്കുന്നത്. ദുബായിൽ പാചകക്കാരിയുടെ ജോലി നൽകാമെന്ന് റിക്രൂട്ട്‌മെന്റ് ഏജന്റ് വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ഹമീദ ബാനു എന്ന യുവതി 2002-ൽ ഇന്ത്യ വിടുന്നത്. എന്നാൽ ബാനു കബളിപ്പിക്കപ്പെടുകയായിരുന്നു. ദുബായ്‌ക്ക് പകരം ഹമീദ ബാനുവിനെ ഏജന്റ് എത്തിച്ചത് പാകിസ്താനിലേയ്‌ക്ക്. അവസാനം രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മുംബൈയിലുള്ള ബാനുവിന്റെ കുടുംബം അവളെ കണ്ടെത്തി.
ഇന്ത്യ-പാകിസ്താൻ അതിർത്തികളിലെ പിരിമുറുക്കവും സാമ്പത്തിക പ്രശ്നവും സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള അറിവിന്റെ അഭാവവുമാണ് ഇത്രയും നാൾ തന്റെ കുടുംബത്തെ ഹമീദ ബാനുവിൽ നിന്ന് അകറ്റിയത്. പാകിസ്താനിൽ ഇരുന്നുകൊണ്ട് തനിക്ക് എങ്ങനെ കുടുംബത്തെ ബന്ധപ്പെടാൻ കഴിയുമെന്ന് അവൾക്ക് അറിയില്ലായിരുന്നു. വലിയുല്ല മറൂഫ് എന്ന സാമൂഹ്യപ്രവർത്തകൻ ഹമീദ ബാനുവിനെ കണ്ടു മുട്ടിയതോടെയാണ് അവളുടെ ആഗ്രഹം സാധിച്ചത്. തന്റെ മക്കളെ എങ്ങനെയെങ്കിലും ഒരു നോക്ക് കാണാണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ ഹമീദ ബാനുവിന്റെ വീഡിയോ മറൂഫ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈയിൽ താമസിക്കുന്ന ഖൽഫാൻ ഷെയ്ഖ് എന്ന പത്രപ്രവർത്തകൻ ഈ വീഡിയോ കാണുകയും തുടർന്ന് മുംബൈയിലെ ബാനുവിന്റെ കുടുംബത്തെ കണ്ടെത്തുകയും ചെയ്തു. അവസാനം വീഡിയോ കോളിലൂടെ ബാനു തന്റെ കുടുംബത്തെ കണ്ടുമുട്ടി. മകളെ കണ്ടതോടെ ഹമീദ ബാനു വികാരനിർഭരയായി. മക്കളെ നഷ്ടപ്പെട്ട അമ്മയുടെയും ഒരമ്മയെ നഷ്ടപ്പെട്ട മക്കളുടെയും വികാരനിർഭരമായ സ്നേഹ പ്രകടനങ്ങൾക്കായിരുന്നു കുടുംബം സാക്ഷ്യം വഹിച്ചത്. ‘ഞാൻ എവിടെയായിരുന്നു, എങ്ങനെയായിരുന്നുവെന്ന് എന്നോട് ചോദിക്കരുത്. നിങ്ങളുടെ നഷ്ടം എന്നെ തളർത്തി. ഞാൻ ഇവിടെ മനഃപൂർവ്വം താമസിച്ചിട്ടില്ല, എനിക്ക് വേറെ വഴിയില്ലായിരുന്നു’ എന്നാണ് ബാനു വീഡിയോ കോളിലൂടെ മക്കളോട് പറഞ്ഞത്.
ഭർത്താവിന്റെ മരണശേഷം തന്റെ നാല് കുട്ടികൾക്കായി ദോഹ, ഖത്തർ, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഹമീദ ബാനു പാചകക്കാരിയായി ജോലി ചെയ്തു. 2002-ൽ ദുബായിൽ ജോലി ലഭിക്കുന്നതിനായി റിക്രൂട്ട്‌മെന്റ് ഏജന്റിനെ സമീപിക്കുകയായിരുന്നു. എന്നാൽ ദുബായ്‌ക്ക് പകരം പാകിസ്താനിലേയ്‌ക്ക് അവർ കടത്തി. മൂന്ന് മാസത്തോളം ഒരു വീട്ടിൽ തന്നെ തടങ്കലിലാക്കിയെന്നും കാലക്രമേണ കറാച്ചി നഗരത്തിൽ താമസിച്ചിരുന്ന ഒരാളുമായി വിവാഹം കഴിക്കുകയായിരുന്നുവെന്നും ബാനു പറയുന്നു. കൊറോണ വ്യാപന സമയത്ത് ഇവരുടെ ഭർത്താവ് മരണപ്പെടുകയും ചെയ്തു. സംഭവം വൈറലായതോടെ പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ ഇവരെ ബന്ധപ്പെട്ട് കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ തിരിച്ചെത്തി മക്കൾക്കൊപ്പവും കൊച്ചുമക്കൾക്കൊപ്പവും ഇനിയുള്ള കാലം ജീവിച്ചുതീർക്കുന്നതിനുള്ള നാളുകൾ എണ്ണി ശുഭപ്രതീക്ഷയോടെ കഴിയുകയാണ് ഹമീദ ബാനു.
Comments