ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ നീതു ഘൻഘാസിന് ബോക്‌സിംഗിൽ സ്വർണം. മിനിമം വെയ്റ്റ് കാറ്റഗറി ഫൈനലിലാണ് നീതു വിജയം നേടിയത്. ഇംഗ്ലണ്ടിന്റെ ഡെമി ജാഡെ റെസ്താനെ തോൽപ്പിച്ചായിരുന്നു സ്വർണനേട്ടം. 48 കിലോ ഗ്രാം വിഭാഗത്തിൽ 5-0-ത്തിന് എതിരാളിയെ തോൽപ്പിച്ച നീതു ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിംഗിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി.
യൂത്ത് വേൾഡ് ചാമ്പ്യനായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട നീതു 21-കാരിയാണ്. അയർലാൻഡിന്റെ നിക്കോളയെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ച നീതു സെമിയിൽ കാനഡയുടെ പ്രിയങ്ക ധില്ലണിനെയാണ് പരാജയപ്പെടുത്തിയത്. ഹരിയാനയിലെ ഭിവാനി സ്വദേശിയാണ് ഈ മിടുക്കി. പരിശീലകർ എന്ത് പറഞ്ഞുതരുന്നുവോ അത് റിംഗിൽ പ്രായോഗികമാക്കാൻ ശ്രമിക്കുമെന്നായിരുന്നു മത്സരത്തിന് മുമ്പുള്ള നീതുവിന്റെ പ്രതികരണം.
2012 മുതലായിരുന്നു ബോക്‌സിംഗിൽ തന്റെ കരിയർ നീതു ആരംഭിച്ചത്. 2019ൽ തോളിനേറ്റ പരിക്ക് ഏറെ പ്രയാസപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് വൻ തിരിച്ചുവരവായിരുന്നു നീതു നടത്തിയത്. നീതുവിന്റെ കായിക പരിശീനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പിതാവ് ജോലി ഉപേക്ഷിച്ചായിരുന്നു എല്ലാ മത്സരങ്ങൾക്കും കൂടെ വന്നിരുന്നത്. വീട്ടിലെ ചിലവുകൾ വഹിച്ചിരുന്നത് മൂത്ത സഹോദരന്മാരാണ്. ഈ മെഡൽ നേട്ടം വലിയ മാറ്റം തന്റെ ജീവിതത്തിൽ കൊണ്ടുവരുമെന്ന് നീതു പറയുന്നു.
Comments