മലപ്പുറം: പ്രമുഖ പ്രാസാധകരായ ഡിസി ബുക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മലപ്പുറം ആതവനാട് വാഫി മർക്കസ്
കോളേജിലെ മുഹമ്മദ് ജാബിറിനും മുഹമ്മദ് ബാസിതിനും അഭിനന്ദന പ്രവാഹം.
ആയിരത്തിലേറെ പേർ പങ്കെടുത്ത രാമായണ പ്രശ്‌നോത്തരിയിലാണ് ഇരുവരും ജേതാക്കളായത്.
സംസ്ഥാന തലത്തിൽ ഓൺലൈനായിട്ടാണ് രാമായണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ഡിസി ബുക്‌സ് സംഘടിപ്പിച്ചത്. ഇതിലാണ് ഇരുവരും പങ്കെടുത്തത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നോട്ടിഫിക്കേഷൻ കണ്ടാണ് അപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞു. കോഴ്‌സിന്റെ ഭാഗമായി സിലിബസിൽ മറ്റ് മതങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പഠിക്കാനുണ്ടായിരുന്നു. താരതമ്യ പഠനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമായിരുന്നു. കോളേജിലെ ലൈബ്രറിയും വായനയെ സഹായിച്ചു. അതാണ് ആത്മവിശ്വാസത്തോടെ മത്സരത്തിൽ പങ്കെടുക്കാൻ ഇവരെ പ്രേരിപ്പിച്ചത്.
പൊതുവിൽ അറിയാവുന്ന കാര്യങ്ങളെക്കാൾ ഉപരി കുറച്ച് ആഴത്തിൽ മനസിലാക്കിയവർക്ക് മാത്രം ഉത്തരം നൽകാവുന്ന ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് ഇരുവരും പറഞ്ഞു. 10 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മറ്റ് മതങ്ങളെക്കുറിച്ചുളള താരതമ്യപഠനത്തിന്റെ ഭാഗമായി രാമായണം ഉൾപ്പെടെയുളള ഗ്രന്ഥങ്ങളെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് ഉൾപ്പെടെ അതിനായി സമയം ചിലവഴിച്ചു.
ഓരോ ഭാരതീയനും ഉൾക്കൊള്ളേണ്ട ധാരാളം ദർശനങ്ങളാണ് രാമായണത്തിൽ ഉളളത്. അധികാരത്തിന് വേണ്ടി പിടിവലി കൂടുന്ന മനുഷ്യരാണ് ലോകത്തുളളത്. അവിടെയാണ് രാമന്റെ കഥകൾ വേറിട്ട് നിൽക്കുന്നതും.
ഒരു മനുഷ്യനെ എങ്ങനെ മനുഷ്യനാക്കാമെന്ന കൃത്യമായ വിവരങ്ങളാണ് രാമായണവും ഭഗവത്ഗീതയുമൊക്കെ പറയുന്നത്. നീതിയുടെയും സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആശയമാണ് രാമായണത്തിൽ പറയുന്നത്. ധാരാളം മതങ്ങൾ ഉളള നാടാണ് ഭാരതം. അതുകൊണ്ടു തന്നെ എല്ലാ മതക്കാരോടും സൗഹാർദ്ദത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നാണ് രാമായണത്തിൽ പറയുന്നതെന്നും ഇവർ പറയുന്നു.
Comments