ന്യൂഡൽഹി:യൂറോപ്പിൽ കടുത്ത വ്യാപനം സൃഷ്ടിച്ച വകഭേദമല്ല രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഇൻസ്റ്റ്യൂട്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ രണ്ട് കേസുകളിൽ കണ്ടെത്തിയ കുരങ്ങുപനി വൈറസ് യൂറോപ്പിലെ വ്യാപനത്തിന് കാരണമായതിൽ നിന്ന് വ്യത്യസ്തമാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രോഗ ബാധിതരായ രണ്ട് പേരിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഇൻസ്റ്റ്യൂട്ടിൽ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് രോഗികളുടെ ജീനോം സീക്വൻസിംഗിൽ മങ്കിപോക്‌സ് വൈറസിന്റെ എ.2 വകഭേദം ബാധിച്ചതായി തെളിഞ്ഞിരുന്നെന്ന് ഐസിഎംആർ-എൻഐവിയിലെ മുതിർന്ന ശാസ്ത്രജ്ഞയായ ഡോ. പ്രജ്ഞാ യാദവിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തിൽ പറയുന്നു. യൂറോപ്പിൽ കാണപ്പെടുന്ന വകഭേദം എ.1 ആണ്.ഇത് എത്രത്തോളം പ്രാധാന്യമുള്ളതോ അപകടകരമോ ആണെന്ന് ഇതുവരെ പഠിച്ചിട്ടില്ലെന്ന് എൻഐവിയിലെ ഗവേഷകർ പറഞ്ഞു.എന്നാൽ ഇപ്പോൾ മങ്കിപോക്‌സിന്റെ ബി.1 വകഭേഗമാണ് വ്യാപിക്കുന്നത് എന്നാണ് യാദവിന്റെ കണ്ടെത്തൽ. ഡോക്ടറുടെ കണ്ടെത്തലുകൾ റിസേർച്ച് സ്‌ക്വർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളിൽ നിന്ന് എത്തിയവരിൽ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണെന്നും കണ്ടെത്തി. ഈ രോഗികളിൽ പനി, പേശിവേദന, ജനനേന്ദ്രിയ ഭാഗത്ത് മുറിവുകൾ എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. സ്രവ പരിശോധന, രക്ത പരിശോധന തുടങ്ങിയവയുടെ സാമ്പിളുകൾ രണ്ട് കേസുകളിൽ നിന്നും രോഗം സ്ഥിരീകരിച്ചതിന്റെ ഒൻപതാം ദിനം പരിശോധിച്ചിരുന്നു. തുടർന്നാണ് കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്.
Comments