തിരുവല്ല: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രസ്താവന നടത്തിയ ഐഎംഎ നേതാവ് ഡോക്ടർ രാധാകൃഷ്ണനെതിരെ ഭീഷണിയുമായി സിപിഎം. രാധാകൃഷ്ണൻ വീട്ടിൽ കിടന്നുറങ്ങണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും എന്നാണ് ഭീഷണി. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് ഫ്രാൻസിസ് വി ആന്റണിയാണ് ഭീഷണി മുഴക്കിയത്.
കേരളത്തിലെ ആരോഗ്യവകുപ്പ് വൻ പരാജയമാണെന്നായിരുന്നു ഡോക്ടർ രാധാകൃഷ്ണന്റെ പരാമർശം. ആശുപത്രികളിൽ റെയ്ഡ് നടത്തിക്കൊണ്ട് ആരോഗ്യമന്ത്രി ഡോക്ടർമാർക്കെതിരെ അനാവശ്യമായി നടപടിയെടുക്കുകയാണ്. ഇത് മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം മാത്രമാണ്. സർക്കാരിന്റെ ഏറ്റവും പരാജയപ്പെട്ട വകുപ്പാണ് ആരോഗ്യ വകുപ്പ് എന്നും ഐഎംഎ തിരുവല്ല മേഖലാ പ്രസിഡൻറ് ഡോക്ടർ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു.
വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പൊതുജന മദ്ധ്യത്തിൽ അവതരിപ്പിച്ചുകൊണ്ട് രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാനാണ് മന്ത്രിയുടെ ശ്രമം എന്നായിരുന്നു ആരോപണം. കേരളമൊട്ടാകെ സർക്കാർ ആശുപത്രികളിൽ ഇന്ന് മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇത് അറിയാവുന്ന മന്ത്രി പൊതുജന കയ്യടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാദ്ധ്യമ വിചാരണയ്‌ക്ക് വിധേയമാക്കി. ഇത് അനീതിയാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ കൊലവിളി ഭീഷണി.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തുകയും മാദ്ധ്യമങ്ങളെയും രാഷ്‌ട്രീയ സുഹൃത്തുക്കളെയും കൂട്ടി അരമണിക്കൂറിലേറെ മെഡിക്കൽ സൂപ്രണ്ടിനെ പരസ്യ മാധ്യമ വിചാരണ ചെയ്യുകയും ചെയ്തിരുന്നു. ഇത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. 10 ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിൽ കേവലം രണ്ട് ഡോക്ടർമാർ മാത്രമേ ഒപി നടത്തിയുള്ളൂ എന്നു പ്രചരിപ്പിച്ചത് ഡോക്ടർമാരെയും ആശുപത്രിയെയും അവഹേളിക്കാനുള്ള ശ്രമമാണ് മന്ത്രി വീണാ ജോർ നടത്തിയത് എന്നാണ് ആരോപണം.
Comments