ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി വെങ്കയ്യ നായിഡുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആവർത്തിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. കാലാവധി അവസാനിച്ച് രാജ്യസഭാ ചെയർമാൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന്റെ സേവനങ്ങൾ പരാമർശിക്കവേയാണ് മല്ലികാർജ്ജുൻ ഖാർഗെ ഇക്കാര്യം ഓർമ്മിച്ചത്.
താങ്കൾ ഭാഗമായ പാർലമെന്റിൽ അംഗമായിരിക്കുന്നത് ഏറെ സന്തോഷമാണെന്ന് ആയിരുന്നു വാജ്‌പേയിയുടെ വാക്കുകൾ. അത് സത്യമാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. രാജ്യസഭാ ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണെങ്കിലും പൊതുജീവിതവും രാജ്യത്തിന് വേണ്ടിയുളള സേവനങ്ങളും വെങ്കയ്യ നായിഡു തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
ഭിന്ന ആശയങ്ങളുടെ പേരിൽ താങ്കൾക്കെതിരെ പലപ്പോഴും പരാതിപ്പെടേണ്ടി വന്നിട്ടുണ്ട്. അക്കാര്യം സൂചിപ്പിക്കേണ്ട സമയമല്ല ഇതെന്ന് അറിയാം. പക്ഷെ അത് സമ്മർദ്ദങ്ങൾക്കും പ്രയാസങ്ങൾക്കുമിടയിൽ താങ്കളുടെ ചുമതലകൾ നിർവ്വഹിക്കേണ്ടി വന്നതിനിടയിൽ സംഭവിച്ചതാകാം മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ഹൈദരാബാദ് കർണാടക മേഖലയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 371 (ജെ) പാസാക്കാൻ സഭയിൽ വെങ്കയ്യ നടത്തിയ ശ്രമങ്ങൾക്കും മല്ലികാർജ്ജുൻ ഖാർഗെ നന്ദി പറഞ്ഞു.
ആന്ധ്രയിൽ നിന്ന് കർണാടകയിലേക്കും പിന്നീട് ഡൽഹിയിലേക്കുമുളള വെങ്കയ്യ നായിഡുവിന്റെ രാഷ്‌ട്രീയ യാത്രയും മല്ലികാർജ്ജുൻ ഖാർഗെ പരാമർശിച്ചു. പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിൽ എപ്പോഴും അദ്ദേഹം തൽപരനായിരുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
2017 ആഗസ്റ്റ് 11 നാണ് ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്‌ട്രപതിയായി വെങ്കയ്യ നായിഡു ചുമതലയേറ്റത്. ഈ മാസം 10 ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു രാജ്യസഭ അദ്ദേഹത്തിന്റെ സേവനങ്ങൾ അനുസ്മരിച്ചത്.















