തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പിന് ശ്രമം. മുഖ്യമന്ത്രിയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് പോലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ഉന്നതരുടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം ആവശ്യപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 419, 468, 471 എന്നീ വകുപ്പുകൾ ചുമത്തി വഞ്ചനാ കുറ്റത്തിനും ഐടി ആക്ട് സെക്ഷൻ 66 സി, 66ഡി പ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പും ചുമത്തിയാണ് അജ്ഞാതർക്കെതിരെ സൈബർ പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രമുള്ള 8099506915 എന്ന നമ്പറിൽ നിന്ന് ആഗസ്റ്റ് മൂന്നിന് ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചു. സന്ദേശം അയച്ച വ്യക്തി പണം ആവശ്യപ്പെട്ടതായാണ് പോലീസ് ഉദ്യോഗസ്ഥന്റെ പരാതി. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുൾപ്പടെ സന്ദേശങ്ങൾ ലഭിച്ചതായി സംശയിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
ഇതിന് മുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉൾപ്പടെയുള്ള മന്ത്രിമാരുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മാർച്ചിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് കൊല്ലത്തെ അദ്ധ്യാപികയുടെ 14 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
Comments