കൊച്ചി: കോഴിക്കോട് ബാലഗോകുലം മാതൃ സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മേയർ ബീന ഫിലിപ്പിനെതിരെ നടപടിക്കൊരുങ്ങുന്ന സി പി എമ്മിന്റെ നിലപാട് ഭീരുത്വമെന്ന് ബിജെപി. ആർ എസ് എസിനെതിരെ വാചാലരാകുന്ന കമ്യൂണിസ്റ്റുകാർ മുസ്ലീം മത നേതാക്കളുടെ തോളിൽ കയ്യിടുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. സംഘടിത മത വോട്ടുബാങ്കിന് അടിമപ്പെട്ട സിപിഎം സംസ്ഥാനത്ത് തീവ്രവാദികൾക്ക് വളരാനുള്ള അവസരം നൽകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
ജമാ അത്തെ ഇസ്ലാമിയുമായി കൂട്ട് കൂടുകയും കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൽ നാസർ മദനിയുമായി വേദി പങ്കിട്ടതുമെല്ലാം മുസ്ലിം വോട്ടു ബാങ്ക് മുന്നിൽ കണ്ടുകൊണ്ടാണ്. കേരളത്തിൽ ന്യുനപക്ഷത്തിനു പ്രത്യേക ആനുകൂല്യങ്ങളും പദവികളും നല്കാൻ സർക്കാർ തയ്യാറാകുന്നത് വഴി സിപിഎം മുസ്‌ലിം സമുദായത്തിന് അടിമപ്പെട്ടിരിക്കുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ നാളിതുവരെയായിട്ടും പിടികൂടാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബോംബാക്രമണത്തിന് ശേഷം എസ് ഡി പി ഐ നേതാക്കൾ AKG സെന്ററിൽ സന്ദർശനം നടത്തിയതിലൂടെ ഇവർ തമ്മിലുള്ള ബന്ധം ജനം മനസ്സിലാക്കി. പി എസ് സിയുടെ പട്ടികയിൽ നിന്നും വഖബ് ബോർഡ് നിയമനം എടുത്തു മാറ്റിയതും , ശ്രീറാം വെങ്കിട്ട രാമനെ മുസ്ലിം ജമാ അത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ജില്ല കളക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്തതും സംഘടിത മത വോട്ടിനോടുള്ള സി പി എമ്മിന്റെ ഭയമാണ് ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിക തീവ്രവാദത്തിനെ വെള്ളപൂശുകയും ബാലഗോകുലം പോലെയുള്ള സാംസ്‌കാരിക ദേശീയ വാദം ഉയർത്തിപ്പിടിക്കുന്ന സംഘടനയിൽ പങ്കെടുത്ത മേയർക്കെതിരെ നടപടിക്കൊരുങ്ങുന്ന സി പി എമ്മിന്റെ ഇരട്ട താപ്പിനെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments