കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്ത യൂട്യൂബ് വ്‌ളോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്‌ക്കൽ വീട്ടിൽ അഗസ്റ്റിൻ മകൻ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് എക്‌സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുമായി കഞ്ചാവ് വലിക്കുന്ന വിവരങ്ങൾ ചർച്ച ചെയ്യുന്ന വീഡിയോ വൈറലായതോടെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തുകയയായിരുന്നു.
വീട് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്ന് നെവിൻ ഫ്രാൻസിസിന്റെ ദേഹപരിശോധന നടത്തിയപ്പോൾ അടിവസ്ത്രത്തിൽ നിന്നും 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിനെ തുടർന്ന് ഇയാളെ മട്ടാഞ്ചേരി എക്‌സൈസ് റേയ്ഞ്ച് ഇൻസ്‌പെക്ടർ വി.എസ് പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
2 ഗ്രാം കഞ്ചാവ് പിടികൂടിയാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാകും. എന്നാൽ സോഷ്യൽ മീഡിയ വഴി ലഹരി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തതിനാൽ കോടതിയിൽ ഹാജരാക്കുമെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇയാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇയാളും പെൺകുട്ടിയും തമ്മിൽ ലൈവിലായിരുന്നു സംഭാഷണം. പ്ലസ് ടു കഴിഞ്ഞിരിക്കുകയാണെന്നും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പെൺകുട്ടി പറയുന്നു.
കഞ്ചാവ് വലിക്കുന്നതിനെ പൊകയടി എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. നീ പൊകയടി ഉണ്ടോ എന്ന് വ്‌ലോഗർ ചോദിക്കുമ്പോൾ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.
അത് പൊളിച്ചുവെന്നും ഗോ ഗ്രീൻ എന്നും പറയുന്ന വ്‌ലോഗർ, അത് പച്ചക്കറിയാണെന്നും പറയുന്നുണ്ട്. താൻ 24 മണിക്കൂറും അടിയാണെന്നും നാട്ടിൽ വന്നിട്ട് അടിക്കാമെന്നും ഇയാൾ ഉറപ്പുനൽകുന്നു.
സാധനം ഒന്നും കിട്ടാനില്ലെന്ന് പെൺകുട്ടി പരിഭവം പറയുമ്പോൾ ഫോർട്ട് കൊച്ചി വരെ കയറാൻ പറ്റോ, അല്ലെങ്കിൽ കോതമംഗലം വരെ പോകാൻ പറ്റോ എന്നാണ് ഇയാൾ ചോദിക്കുന്നത്. തുടർന്ന് സുഹൃത്തിനോടൊപ്പം പോയപ്പോൾ കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടികൂടിയെന്നും വീട്ടുകാർ ഇറക്കിക്കൊണ്ട് വന്നുവെന്നും പെൺകുട്ടി പറയുന്നുണ്ട്.
Comments