ദുബായ് : വെള്ളപ്പൊക്കത്തെ തുടർന്നു മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കായി 50,000 ദിർഹം സഹായധനമായി നൽകാൻ നിർദേശിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. വീടുകളിൽ വെള്ളം കയറിയതുമൂലം താൽക്കാലിക താമസ സൗകര്യങ്ങളിലേയ്ക്ക് മാറേണ്ടിവന്നവർക്ക് തുക വീതിച്ച് നൽകാനാണ് നിർദേശം. 65 കുടുംബങ്ങൾക്ക് സുരക്ഷിതമായി വീടുകളിലേയ്ക്ക് മടങ്ങാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
യുഎഇയിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി കുടുംബങ്ങൾക്കാണ് വീടുകൾ നഷ്ടമാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തത്. ഇത്തരത്തിൽ മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കാണ് 50,000 ദിർഹം സഹായ ധനം പ്രഖ്യാപിച്ചത്.
കഴിഞ്ഞയാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 870 ലേറെ പേരെയാണ് ഫുജൈറയിലും ഷാർജയിലുമായി രക്ഷപ്പെടുത്തിയത്. വീടുകളിൽ വെള്ളം കയറിയ 150 ലേറെ പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ശക്തമായ മഴയിൽ ഏഴു ഏഷ്യകാർക്ക് ജീവൻ നഷ്ടമായിരുന്നു. വെള്ളപ്പൊക്കക്കെടുതിയിലകപ്പെട്ട ജനങ്ങളോടു നാശനഷ്ടങ്ങളുടെ കണക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരുന്നു. പോലീസിന്റെ വെബ് സൈറ്റ് വഴി വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. ഇൻഷൂറൻസ് രേഖകൾ ലഭിക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയും സൗകര്യമൊരുക്കിയിട്ടുണ്ട്
Comments