മെൽബൺ: ശസ്ത്രിക്രിയ പൂർത്തിയായതിന് പിന്നാലെ ആരാധകരോട് വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ വിരമിക്കാതെ അത് ചെയ്തിരുന്നുവെങ്കിൽ വീൽചെയറിൽ ആകുമായിരുന്നുവെന്നും അക്തർ പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
”നാലോ അഞ്ചോ വർഷം കൂടി എനിക്ക് കളിക്കാൻ പറ്റുമായിരുന്നു. പക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ വീൽചെയറിൽ ഇരിക്കേണ്ടി വന്നേനെ.. അതിനാലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇപ്പോൾ ശരീരമാകെ വേദനയാണ്. നിങ്ങളുടെ പ്രാർത്ഥനകൾ വേണം. ഇപ്പോൾ പൂർത്തിയായത് അവസാനത്തെ ശസ്ത്രക്രിയ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” ഷുഹൈബ് അക്തർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.
ഓസ്‌ട്രേലിയയിലായിരുന്നു അക്തറിന്റെ കാൽമുട്ടുകൾക്ക് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ 11 വർഷത്തോളമായി അദ്ദേഹം കാൽമുട്ടിന് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഒടുവിൽ ആരോഗ്യനില വഷളാകുന്ന ഘട്ടമെത്തിയതോടെ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. കാൽമുട്ടുകൾക്ക് അഞ്ചോളം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശസ്ത്രക്രിയ പൂർത്തിയായ സാഹചര്യത്തിൽ ആരോഗ്യനില വീണ്ടെടുക്കാൻ ഏവരും പ്രാർത്ഥിക്കണമെന്ന് അക്തർ ആരാധകരോട് പറഞ്ഞു.
Comments