ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടി രാജ്യത്ത് തിരിച്ചെത്തിയ ജേതാക്കൾക്ക് വൻ സ്വീകരണമൊരുക്കി കുടുംബാംഗങ്ങളും ആരാധകരും. ബാഡ്മിന്റൺ താരങ്ങളായ പിവി സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി എന്നിവരാണ് മത്സരത്തിന് ശേഷം തിരികെ രാജ്യത്തെത്തിയത്. ഇവർക്ക് ഹൈദരാബാദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.
വനിതാ ബാഡ്മിന്റൺ വിഭാഗത്തിൽ പിവി സിന്ധു സ്വർണം കരസ്ഥമാക്കിയിരുന്നു. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക് രാങ്കിറെഡ്ഡിയും- ചിരാഗ് ഷെട്ടിയും ചേർന്നാണ് സ്വർണം നേടിയത്. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് വെങ്കലവും നേടി.
രാജ്യത്ത് തിരികെ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച ചിരാഗ് ഷെട്ടി അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പാണെന്ന് പറഞ്ഞു. മെഡലുമായി രാജ്യത്ത് തിരിച്ചെത്തിയതിൽ വളരെ അഭിമാനമുണ്ട്. കഴിഞ്ഞ വർഷം വെള്ളിയുമായെത്തിയപ്പോൾ അടുത്ത തവണ സ്വർണം നേടുമെന്ന് ഉറപ്പിച്ചിരുന്നു. അത് യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഇനി ലോക ചാമ്പ്യൻഷിപ്പാണ് ലക്ഷ്യമെന്നും ഷെട്ടി പറഞ്ഞു.
പിവി സിന്ധുവിനെ സ്വീകരിക്കാൻ അച്ഛൻ പിവി രമണയും വിമാനത്താവളത്തിൽ എത്തിയിരുന്നു. കോമൺവെൽത്ത് ബാഡ്മിന്റണിൽ ആദ്യമായാണ് ഇന്ത്യയ്‌ക്ക് സ്വർണം ലഭിക്കുന്നത്. അതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വെങ്കലം നേടിയ ശ്രീകാന്തും സന്തോഷം പങ്കുവെച്ചു. സിങ്കപ്പൂരിന്റെ ജിയ ഹെംഗ് തേയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ശ്രീകാന്ത് വെങ്കലം നേടിയത്.
Comments