കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് അറിയിച്ച് സർക്കാർ. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
നിക്ഷേപകർക്ക് തുക തിരിച്ചു നൽകുന്നതിൽ കൃത്യമായ നടപടിക്രമങ്ങളെന്തെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞിരുന്നു. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന് പ്രശ്‌നത്തിന് പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു.
ബാങ്കിന്റെ ആസ്തികൾ പണയം വെച്ച് കേരളാ ബാങ്കിൽ നിന്നടക്കം 25 കോടി വായ്പ വാങ്ങും. കൂടാതെ മറ്റൊരു ബാങ്കിൽ നിന്ന് കൂടി വായ്പ സ്വീകരിച്ച് ആകെ 50 കോടി സമാഹരിക്കും. എന്നാൽ നിക്ഷേപകർക്കിടയിൽ ഇടനിലക്കാരുടെ ഇടപെടൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അടിയന്തിരാവശ്യക്കാർക്ക് നിക്ഷേപം തിരിച്ചു നൽകുമ്പോൾ ഇക്കാര്യം കൃത്യസമയത്ത് കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് ടി.ആർ രവി സർക്കാരിന് നിർദേശം നൽകി.
അതേസമയം കേസിൽ പ്രതികളുടെ വീട്ടിൽ ഇഡി രാവിലെ റെയ്ഡ് നടത്തി. അഞ്ച് പ്രതികളുടെ വീടുകളിൽ ഒരേസമയമാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. മുഖ്യപ്രതികളായ ബിജോയ്, സുനിൽ കുമാർ, ബിജു കരീം, ജിൽസ് എന്നിവരുടെ വീടുകളിലേക്ക് കൊച്ചിയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് എത്തിയത്. ഇവിടെ റെയ്ഡ് തുടരുകയാണെന്നാണ് വിവരം.
Comments