ശ്രീനഗർ: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ സുരക്ഷേസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ബുദ്ഗാമിലെ വാട്ടർഹെയിൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാവിലെയോടെ തന്നെ മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരുന്നു.
പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടൽ കലാശിച്ചത്. സൈന്യം വളഞ്ഞ ഭീകരരിൽ കശ്മീർ പണ്ഡിറ്റുകളായിരുന്ന രാഹുൽ ഭട്ടിനെയും അമ്രീൻ ഭട്ടിനെയും കൊലപ്പെടുത്തിയ പ്രതിയും ഉണ്ടെന്നാണ് വിവരം. ലഷ്കർ-ഇ-ത്വായ്ബയുടെ അനുബന്ധ സംഘടനയായ ടിആർഎഫിന് വേണ്ടി പ്രവർത്തിക്കുന്ന ലത്തീഫ് റാത്തർ എന്ന ഭീകരനാണിത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ലഷ്കർ സംഘടനയുടെ സജീവ പ്രവർത്തകരാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
Comments