ന്യൂഡൽഹി: സുപ്രീം കോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായി നിയമിതനായി ജസ്റ്റിസ് യുയു ലളിത് (ഉദയ് ഉമേഷ് ലളിത്). യുയു ലളിതിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. ഈ മാസം 27 ന് അദ്ദേഹം ചീഫ് ജസ്റ്റിസായി അധികാരമേൽക്കും.
നിയമ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 124 ലെ അനുച്ഛേദം 2 പ്രകാരം രാഷ്‌ട്രപതി ജസ്റ്റിസ് യുയു ലളിതിനെ നിയമിച്ചു. ഓഗസ്റ്റ് 27 മുതൽ ഈ നിയമനം പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഈ മാസം 27ന് സ്ഥാനം ഒഴിയും. 74 ദിവസമായിരിക്കും യുയു ലളിത് രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ തലവനെന്ന സ്ഥാനം അലങ്കരിക്കുക. നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. ജസ്റ്റിസ് ആയിരിക്കെ മുത്വലാഖ് ഉൾപ്പെടെ നിരവധി സുപ്രധാന വിധി പ്രഖ്യാപിച്ച ന്യായാധിപൻ ആണ് അദ്ദേഹം.
2ജി സ്‌പെക്ട്രം കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായതോടെയാണ് അദ്ദേഹം മുഖ്യധാരയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ 2014 ൽ സുപ്രീംകോടതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Comments