കൊൽക്കത്ത : പശുക്കടത്തുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ അടുത്ത അനുയായിയുമായ അനുഭ്രാത മൊണ്ടാൽ അറസ്റ്റിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ഹാജരാകാതെ വന്നതോടെയാണ് സിബിഐ മൊണ്ടാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബോൽപൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് പിടികൂടിയത്.
അദ്ധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പാർട്ടി നേതാക്കളുടെ കൂടുതൽ അഴിമതികൾ പുറത്തുവരുന്നത്.
പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്താം തവണയാണ് ചോദ്യം ചെയ്യലിനായി അനുഭ്രാത മൊണ്ടാലിനെ വിളിപ്പിക്കുന്നത്. എന്നാൽ ഹാജരാകാതെ വന്നതോടെ ഇന്ന് രാവിലെ സിആർപിഎഫ് ഉദ്യോഗസ്ഥർക്കൊപ്പം സിബിഐ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വീട് റെയ്ഡ് ചെയ്തതിന് ശേഷമാണ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെയും വീട്ടിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ വൈദ്യ പരിശോധനയ്‌ക്കും വിധേയനാക്കി.
ബീർഭൂം ജില്ലയിലെ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷനാണ് അനുഭ്രാത മൊണ്ടാൽ. പശുക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഇയാളെ സിബിഐ വിളിപ്പിച്ചിരുന്നു. എന്നാൽ തൃണമൂൽ നേതാവ് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. തനിക്ക് മൂലക്കുരുവാണെന്നും 14 ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്ന് കാണിച്ച് അന്വേഷണ ഏജൻസിക്ക് കത്ത് നൽകുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments