കൊച്ചി : എക്‌സൈസ് ഓഫീസിൽ വെച്ച് കഞ്ചാവ് കേസ് പ്രതിയുടെ പ്രകടനത്തിന്റെ വീഡിയോ പുറത്തുവിട്ട ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് എക്സൈസ് കമ്മീഷണറുടെ നിർദേശം. മട്ടാഞ്ചേരി റേഞ്ച് ഓഫീസിലാണ് പ്രതി ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഞ്ചാവ് ഉപയോഗത്തെക്കുറിച്ചു സംസാരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് തെറ്റായ സന്ദേശമെന്നാണ് എക്‌സൈസ് തലപ്പത്തെ വിലയിരുത്തൽ. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും വിവരമുണ്ട്.
ഇൻസ്റ്റഗ്രാം ലൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കഞ്ചാവിനെപ്പറ്റി സംസാരിച്ചതിനാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ എക്‌സൈസ് പിടികൂടിയത്. കുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രോത്സാഹിപ്പിക്കുകയും അത് വാങ്ങിത്തരാമെന്ന് പറയുകയും ചെയ്യുന്നതാണ് വീഡിയോ. വീഡിയോ പ്രചരിച്ചതോടെ ഇയാളുടെ ഫോർട്ട് കൊച്ചിയിലെ വീട്ടിലെത്തി എക്‌സൈസ് പിടികൂടുകയായിരുന്നു.
എന്നാൽ എക്‌സൈസ് ഓഫീസിൽ എത്തിയ പ്രതി കഞ്ചാവ് വലിക്കുന്നത് നല്ലതാണെന്നും അത് പച്ചക്കറിയാണെന്നും പറയുകയായിരുന്നു. കാബേജിനെപ്പോലെ തന്നെ കഞ്ചാവും പച്ചക്കറിയാണ്. അത് മരുന്നാണ്. കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്‌ക്കുന്നതാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും ഇയാൾ എക്‌സൈസിനോട് പറഞ്ഞു. ഈ വീഡിയോയാണ് ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചത്.
Comments