തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ നടത്തിയ റെയ്ഡിൽ എൻഫോഴ്‌സ്‌മെന്റിന്റെ നിർണായക കണ്ടെത്തൽ. മരിച്ച ആളുകൾ വരെ ബാങ്കിൽ നിന്നും വായ്പയെടുത്തുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണിത്. മരിച്ച ഇടപാടുകാരുടെ രേഖകൾ ഉപയോഗിച്ചാണ് ബാങ്കിൽ നിന്നും വ്യാജ വായ്പകൾ പാസാക്കി പണം തട്ടിയത്.20 മണിക്കൂറിലധികം നീണ്ട റെയ്ഡിൽ ആയിരത്തോളം രേഖകൾ പിടിച്ചെടുത്തിരുന്നു. പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്.
ബാങ്കിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് വായ്പയെടുക്കുകയും തിരിച്ചടയ്‌ക്കുകയും ചെയ്ത ഇടപാടുകാർ പിന്നീട് മരിച്ചിരുന്നു, ഇവരുടെ രേഖകളുടെ പകർപ്പ് ഉപയോഗിച്ചാണ് പുതിയ വായ്പകൾ പാസാക്കിയത്. ഇല്ലാത്തയാളുടെ പേരിൽ വിലാസവും ഈട് രേഖകളും ചമച്ചാണ് തട്ടിപ്പ് നടത്തിയത്.
ബാങ്കിന്റെ മുൻ മാനേജറും കേസിലെ രണ്ടാം പ്രതിയുമായ ബിജു കരീമിന്റെ അടുത്ത ബന്ധുവിന്റെ പേരിൽ രണ്ടരക്കോടി രൂപയുടെ വായ്പ പാസാക്കിയിരുന്നു. നിസാര വിലയുള്ള ഭൂമിയുടെ രേഖകൾ വെച്ചാണ് ഇവർ കോടികൾ തട്ടിയത്. ഒട്ടേറെ വ്യാജ അക്കൗണ്ടുകളും ഇത് തുടങ്ങാൻ ഉപയോഗിച്ച വ്യാജ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
Comments