ശ്രീനഗർ: പാക് അധീന കശ്മീർ ആസാദ് കശ്മീർ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്റെ പരാമർശം വിവാദത്തിൽ. കശ്മീർ ഇന്ത്യയുടേ ആണെന്നും, കശ്മീരിൽ നിന്നും വേർപെട്ട ഭാഗം പാക് അധീന കശ്മീരാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇതിന് ഘടക വിരുദ്ധമാണ് കെ.ടി ജലീലിന്റെ പരാമർശം. ഇതിന് പുറമേ കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും ജലീൽ വിശേഷിപ്പിക്കുന്നുണ്ട്. സംഭവത്തിൽ ജലീലിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാൻ അമൃത്‌സറിൽ എത്തിയ ജലീൽ കശ്മീരും സന്ദർശിച്ചിരുന്നു. ഇതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ആസാദ് കശ്മീരും’ ‘ ഇന്ത്യൻ അധീന കശ്മീരും കടന്നു വന്നത്’. ഇതിന് പുറമേ കേന്ദ്രസർക്കാരിനെതിരെ പരോക്ഷ വിമർശനങ്ങളും, പാകിസ്താനെ വെള്ള പൂശാനുള്ള ശ്രമവും എംഎൽഎ നടത്തുന്നുണ്ട്.
കശ്മീരിന്റെ എല്ലായിടത്തും പട്ടാളക്കാരാണ് കാണാൻ കഴിയുകയെന്നാണ് കെ.ടി ജലീൽ പറയുന്നത്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. കശ്മീരി ജനത സന്തുഷ്ടരല്ല. ചിരിക്കാൻ മറന്ന ഒരു ജനതയാണ് കശ്മീരിൽ ഉള്ളത്. രാഷ്‌ട്രീയ നേതാക്കൾ വീട്ടു തടങ്കലിലാണ്. കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിൽ ജനങ്ങൾക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. ഇത് മാറാൻ കേന്ദ്രസർക്കാർ പ്രവർത്തിക്കണമെന്നും ജലീൽ ആവശ്യപ്പെടുന്നു.
വിഭജന കാലത്ത് നൽകിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതിൽ കശ്മീർ ജനതയ്‌ക്ക് ദു:ഖമുണ്ട്. എന്നാൽ സ്വസ്ഥത തകർക്കാൻ അവർക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ്താനൊപ്പം ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ എന്നാണ് അറിയപ്പെട്ടത്.
സിയാഉൽ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീർ എന്നാണ് ജലീലിന്റെ വാദം. ഇന്ത്യ-പാക് സൈന്യം പരസ്പരം ഏറ്റുമുട്ടിയത് വലിയ ആൾനാശം ഉണ്ടാക്കി. ഭൂമിയിലെ സ്വർഗ്ഗമായ കശ്മീർ നഗരമായി മാറി. പട്ടാളം പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാർ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ പ്രാരംഭ കാലത്ത് ജനങ്ങളും സൈനികരും ശത്രുതയിൽ വർത്തിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനിടെയാണ് കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയത്. ജനമനസ്സുകൾ കിഴടക്കാൻ യന്ത്രത്തോക്കുകൾക്കാവില്ലെന്ന് ഭരണകൂടവും ഭീകരവാദികളും തിരിച്ചറിയണമെന്നും ജലീൽ പറയുന്നു.
Comments